About Us


സീറോ മലബാർ സഭയുടെ മധ്യതിരുവിതാംകൂറിലെ പുരാതന പ്രശസ്തമായ ദൈവാലയമാണ് കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി. ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിമാനസ്തംഭം. നൂറ്റാണ്ടുകളുടെ അഭിമാനകരമായ ചരിത്രവും പൂർവ്വികരിലൂടെ കൈമാറപ്പെട്ട ആഴമേറിയ വിശ്വാസത്തിന്റെ കെട്ടുറപ്പും കുടമാളൂർ മുത്തിയമ്മയുടെ ഈ ദൈവാലയത്തെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമാക്കി മാറ്റി. വലിയ ആഴ്ചയിലെ തിരുക്കർമ്മങ്ങൾ പ്രത്യേകിച്ച് പീഡാനുഭവ പ്രദർശനം ലോകപ്രശസ്തമാണ്. പതിനായിരക്കണക്കിന് തീർഥാടകരാണ് പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയുമായി കുടമാളൂർ പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയാണ് കുടമാളൂർ പള്ളി. ഇവിടെയാണ് വിശുദ്ധ അൽഫോൻസാമ്മ മാമോദിസ സ്വീകരിച്ചത് എല്ലാ വർഷവും ആഗസ്റ്റ് മാസം ആദ്യ ശനിയാഴ്ച നടക്കുന്ന അൽഫോൻസാ തീർത്ഥാടനത്തിൽ പതിനായിരങ്ങൾ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലും കുടമാളൂർ പള്ളിയിലും എത്തിച്ചേരുന്നു. വിവിധ മതവിഭാഗത്തിൽ തിങ്ങിപ്പാർക്കുന്ന കുടമാളൂരിനെ മതമൈത്രിയുടെ പുണ്യഭൂമിയായി നിലനിർത്തുന്നതിതിന്റെ പ്രധാന ഘടകം കുടമാളൂരിന്റെ ഹൃദയ ഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ഈ ദൈവാലയമാണ്.

പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ അതിപുരാതനവും ചരിത്ര  പ്രസിദ്ധവുമായ  കുടമാളൂർ പള്ളി. ചങ്ങനാശ്ശേരി അതിരൂപതയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി സീറോ മലബാർ സഭയുടെ സിനഡ്  നിശ്ചയിച്ചുയർത്തി. ഇതിൽ ഇടവക ജനം മുഴുവന്റെയും ഹൃദയംഗമായ നന്ദി അർപ്പിക്കുന്നു. 
 
കുടമാളൂർ മുത്തിയമ്മ എന്ന പേരിൽ  അറിയപ്പെടുന്ന പരി.കന്യാമറിയത്തിന്റെ  മാധ്യസ്ഥം വഴിയായി അത്ഭുതകരമായ  അനുഭവങ്ങളാണ് ദേവാലയം സന്ദർശിക്കുന്ന  നാനാജാതി മതസ്ഥർക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. അത്ഭുതകരമായ രോഗശാന്തി, സന്താനലബ്ധി,  ഉദ്യോഗലബ്ധി, ജീവിതാന്തസ്സ്, സാക്ഷാൽക്കാരം, ദൈവവിളി കുടുംബസമാധാനം എന്നി കാര്യങ്ങളിലെല്ലാം  അമ്മയുടെ ഇടപെടൽ നിരന്തരം അനുഭവവേദ്യമാണ്. 
 
ഈ വെബ്സൈറ്റ് സന്ദർശിക്കുന്ന  ഏവരെയും കുടമാളൂർ പള്ളിയിൽ എത്തി അമ്മയുടെ സന്നിധാനത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 
         
-എന്ന് നിങ്ങളുടെ സ്വന്തം
മാണിയച്ചൻ

നേർച്ചകൾ

ചെമ്പകശ്ശേരി രാജാവ് സ്ഥാനം നിർണ്ണയിച്ച പള്ളി സ്ഥിതിചെയ്യുന്നത് സമാന്യം സമതല പ്രദേശത്താണ്. ഹൈന്ദവ മേഖലയായതിനാലും ഹൈന്ദവനായ രാജാവ് പണിയിച്ച പള്ളിയായതിനാലും മതസൗഹാർദത്തിന്റെ ഉഷ്മളതയിലും ധാരാളം ഹൈന്ദവർ ഈ പള്ളിയിൽ വഴിപാടു നടത്താനായി എത്തുന്നു. പള്ളിയുടെ ആരംഭകാലം മുതൽതന്നെ ചെമ്പകശ്ശേരി കൊട്ടാരത്തിൽനിന്നും തുടങ്ങിവെച്ച രണ്ടു വഴിപാടുകളായ പായസനേർച്ചയും, നീന്തുനേർച്ചയും നിർവഹിക്കുന്നതിന് ഇപ്പോൾ പതിനായിരങ്ങളാണ് ഈ പള്ളിയുമായി ബന്ധപ്പെടുന്നത്. ഇതിനു ക്രൈസ്തവ -ഹൈന്ദവ ഭേദമില്ല.

പെരുന്നാളുകൾ

നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ തിരുനാൾ ആഘോഷങ്ങൾക്ക് പേരു കേട്ട ഇടവകയാണ് കുടമാളൂർ. ആണ്ടുവട്ടത്തിൽ ഇത്രയേറെ തിരുനാളുകൾ ആഘോഷപൂർവ്വം നടത്തുന്ന പള്ളികൾ വിരളമാണ്. ഫെബ്രുവരിയിൽ മാതാവിന്റെ ശുദ്ധീകരണത്തിരുനാൾ, മാർച്ചിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ, ഏപ്രിലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ, ഓഗസ്റ്റിൽ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ, സെപ്റ്റംബറിൽ മാതാവിന്റെ ജനനത്തിരുനാൾ, വ്യാകുലമാതാവിന്റെ തിരുനാൾ, ഒക്ടോബറിൽ അൽഫോൻസാമ്മയുടെ തിരുനാൾ എന്നിവയാണ് ഇടവകപള്ളിയിലെ പ്രധാന തിരുനാളുകൾ. പ്രധാന തിരുനാളുകൾക്കു പുറമേ പിറവിത്തിരുന്നാൾ, ഉയിർപ്പുതിരുനാൾ, നാല്പതാം വെള്ളി ആചരണം, ഓശാനത്തിരുനാൽ എന്നിവയും ഡിസംബർ മാസത്തിലെ പത്തു ദിവസത്തെ കൊന്തനമസ്കാരകും ഭക്ത്യാഡംബരപൂർവം ഇവിടെ നടത്തി വരുന്നു. മാർച്ച്, മേയ്, ജൂൺ മാസങ്ങളിൽ മാസവണക്കം ആഘോഷപൂർവ്വം നടത്തപ്പെടുന്നു . എല്ലാ ചൊവ്വാഴ്ചയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന രാവിലെ 6നു കുർബാനയ്ക്കു ശേഷം നടത്തി വരുന്നു ബുധനാഴ്ചകളിൽ കുടമാളൂർ മുക്തിയമ്മയുടെ നൊവേന രാവിലെ 6നുള്ള കുർബാനയ്ക്കുശേഷം നടത്തി വരുന്നു. നൊവേനകൾ രണ്ടും നടത്തുന്നത് മുക്തിയമ്മ ദേവാലയം എന്നറിയപ്പെടുന്ന പഴയ പള്ളിയിലാണ്.

നൊവേനകൾ

എല്ലാ ചൊവ്വാഴ്ചകളിലും വി. അൽഫോൻസാമ്മയുടെയും എല്ലാ ബുധനാഴ്ചകളിലും മുത്തിയമ്മയുടെയും നാമത്തിലുള്ള നൊവേനകൾ നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണയുള്ള വി.കുർബാനയ്ക്കു പുറമേ, തീർത്ഥാടകർക്കായി എല്ലാ ദിവസവും 11 മണിക്കു ദേവാലയത്തിൽ വി. കുർബാന ഉണ്ടായിരിക്കും.
കറിനേർച്ച

കറിനേർച്ച എന്ന പേരിൽ അറിയപ്പെടുന്ന വഴിപാട് ഏറ്റവും ഫലസിദ്ധിയുള്ളതാണ്. സന്താനഭാഗ്യം ലഭിക്കാതെ വർഷങ്ങളായി നിരാശയിൽ കഴിയുന്ന ദമ്പതികൾ നേനേരുന്നതാണ് കറിനേർച്ച. ഭാര്യഭർത്താക്കന്മാർ ഒരുമിച്ച് പഴയ പള്ളിയിൽ വന്ന് മുക്തിമാതാവിന്റെ തിരുസ്വരൂപത്തിൽ നോക്കി തീഷ്ണമായ വിശ്വാസത്തോടുകൂടി സന്താനഭാഗ്യത്തിനായി പ്രാർത്ഥിച്ചു കറിനേർച്ച നേരുന്നു.ഭണ്ഡാരത്തിൽ നേർച്ചയിട്ടശേഷം സാധിക്കുമെങ്കിൽ വികാരിയച്ചനെ കണ്ട് നേർച്ച നേർന്നു വിവരം പറഞ്ഞു ആശിർവാദം സ്വീകരിച്ചു മടങ്ങുന്നു തുടർന്ന് ഇരുവരും മുക്തിമാതാവിനോട് പ്രാർത്ഥിക്കുന്നു. സന്താനസൗഭാഗ്യം സിദ്ധിച്ചശേഷം ഒരു വർഷത്തിനുള്ളിൽ പള്ളിയിൽ വന്ന് നേർച്ച നടത്തി വരുന്നു. ഇങ്ങനെ സന്താനസൗഭാഗ്യം ലഭിച്ച ജാതിമതഭേദമന്യേയുള്ള നൂറുകണക്കിന് ദമ്പതികൾ വർഷം തോറും തങ്ങളുടെ പൊന്നോമനകളുമായി ഇവിടെ വന്നു നേർച്ച നടത്തുകയും ചെയ്തുവരുന്നുണ്ട്.


പാളയും കയറും നേർച്ച

കറിനേർച്ച നീന്തുനേർച്ച എന്നിവയ്ക്ക് പുറമേ നൂറ്റാണ്ടുകളായി ഇവിടെ പ്രചാരത്തിലുള്ളതാണ് പാളയും കയറും നേർച്ച. കരൾരോഗം, ഉദരരോഗങ്ങൾ മുതലായവയുടെ സൗഖ്യത്തിനായാണ് പാളയും കയറും നേർച്ച അനുഷ്ഠിച്ചുവരുന്നത്. പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ കമുകിൻപാള തൊട്ടിരൂപത്തിൽ നിർമിച്ചു ചകിരികയർ കെട്ടി പഴയപള്ളിക്കു സമീപം വറ്റാത്ത ഉറവയുള്ള കിണറ്റിൽനിന്നും വെള്ളം കോരി കുടിച്ചു പാള അവിടെത്തന്നെ നിക്ഷേപിക്കുന്നതാണ് ഈ നേർച്ച. സ്വർണമുപയോഗിച്ചും വെള്ളിയുപയോഗിച്ചും കയറും പാളയും പ്രതീകാത്മകമായി നിർമിച്ചു പള്ളിയിൽ നൽകുന്ന രീതിയും, ഈ നേർച്ചക്കായി ചെറിയ തുക പള്ളിയിൽ കൊടുത്തുവരുന്ന രീതിയിൽ നിലവിലുണ്ട്.


അത്ഭുതജപമാല മെഴുകുതിരി പ്രദക്ഷിണം

എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച ഫാത്തിമയിലെ പോലെ നടത്തുന്നതാണ് അത്ഭുതജപമാല മെഴുകുതിരി പ്രദക്ഷിണം. പ്രസ്തുത പ്രദിക്ഷണത്തിൽ നിയോഗം വച്ചു പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നവരുടെ നൂറുകണക്കിന് സാക്ഷ്യങ്ങൾ മുത്തിയമ്മയുടെ സാവിഥേയുള്ള പെട്ടിയിൽ വീണുകൊണ്ടിരിക്കുന്നു. അത്ഭുത രോഗശാന്തി, സന്താന സൗഭാഗ്യം ഉദ്യോഗലബ്ധി, വിവാഹം തുടങ്ങി ഒട്ടനവധി അനുഗ്രഹങ്ങൾ സാക്ഷ്യങ്ങൾ നിത്യേന വന്നുകൊണ്ടിരിക്കുന്നു.

നീന്തുനേർച്ച

കറിനേർച്ച പോലെത്തന്നെ കുടമാളൂർ പള്ളിയെ പ്രശസ്തിയിലേക്കുയർത്തിയ ഒരു
ഭക്തനുഷ്ഠാനമാണ് നീന്തുനേർച്ച. വിശുദ്ധ വാരത്തിൽ പ്രത്യേകിച്ച് പെസഹാവ്യാഴം ദുഃഖവെള്ളി ദിവസങ്ങളിൽ ജാതിമതഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഒരു ഭക്തനുഷ്ഠാനമാണിത്. പഴയ പള്ളിക്ക് അഭിമുഖമായി മൈതാനത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പുരാതന പ്രസിദ്ധമായ കൽക്കുരിശിൻ ചുവട്ടിൽ സ്വയം
പ്രാർത്ഥനക്കു ശേഷം മുട്ടിന്മേൽ നീന്തി മുക്തിമാതാ ദേവാലയത്തിൽ പ്രവേശിച്ചു പങ്കപ്പാടിൻറെ തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയുടെ പ്രാർത്ഥിച്ചുമാണ് നേർച്ച പൂർത്തിയാക്കുന്നത് . ഇതിനായിയെത്തുന്നവരിൽ നല്ലൊരു ശതമാനം ആളുകളും അന്നേദിവസം ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നു. ആസ്ത്‌മ, വാതസംബന്ധിയായ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ശമനത്തിനായാണ് ഈ നേർച്ച അനുഷ്ഠിച്ചുവരുന്നത്.


തമുക്കു നേർച്ച

പെസഹാവ്യാഴാഴ്ച ഇവിടെ നടത്തിവരുന്ന വിശിഷ്ടമായയൊരു നേർച്ചയാണ് തമുക്കു നേർച്ച. ഇടവകയിലെ കുമാരനല്ലൂർ കരയിലെ ( സെന്റ് തോമസ് ഇടവക) വിശ്വാസതീക്ഷ്ണതയുള്ള കൂട്ടുകച്ചവടക്കാരായ ഏതാനും പേർക്ക് നൂറ്റാണ്ടുകൾക്കു മുമ്പ് മുക്തിയമ്മ വഴിയായി ലഭിച്ച അത്ഭുതകരമായ അനുഗ്രഹത്തിന് നന്ദി സൂചകമായി ആരംഭിച്ചതാണ് തമുക്കു നേർച്ച. ഈ പൂർവികരുടെ പിന്തുടർച്ചക്കാരും വാർഡിലെ മറ്റംഗങ്ങളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇപ്പോൾ നേർച്ച നടത്തിവരുന്നത്.


മുൾമുടി ആണി വണങ്ങൽ

കുടമാളൂർ പള്ളിയിൽ ആചരിക്കുന്ന ഭക്തകൃത്യമാണ് മുൾമുടി ആണി വണങ്ങൽ. ഈശോയുടെ പീഡാനുഭവം ധ്യാനിച്ചു ദൈവാനുഗ്രഹത്തിനും രോഗശാന്തിക്കുമായി ഈ നേർച്ച നടത്തിവരുന്നു.